Saturday 7 October 2017

32. കന്മഴ പെയ്തപ്പോള്‍

ബൈബിൾക്കഥകൾ 32


നാട്ടിലുണ്ടായ മഹാമാരികൾകണ്ടിട്ടും ഫറവോ ഇസ്രയേല്യരെ വിട്ടയച്ചില്ല. മോശ വീണ്ടും ഫറവോയുടെ മുമ്പിലെത്തി. 

മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു. "കര്‍ത്താവു ചോദിക്കുന്നു, എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയുമവരുടെനേരേ ഹൃദയകാഠിന്യം പ്രകടിപ്പിക്കുന്നതെന്തിന്? നീ മനസ്സുമാറ്റുന്നില്ലെങ്കിൽ, നാളെയീ സമയത്ത്, ഈജിപ്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ ഞാന്‍ വര്‍ഷിക്കും. ജീവനോടെയവശേഷിക്കുന്ന കന്നുകാലികളടക്കം വയലിലുള്ളവയെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചാല്‍നന്ന്! വയലില്‍നില്ക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴപെയ്യുകയും അവയെല്ലാം മൃതരാകുകയുംചെയ്യും."
     
ഈജിപ്തിലെ ജനങ്ങളിൽ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരേയും മൃഗങ്ങളെയും അന്നുതന്നെ വീടുകളിലെത്തിച്ചു. എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിറുത്തി.    

പിറ്റേന്നു പുലര്‍ച്ചെ, മോശ ആകാശത്തിലേക്കു തന്റെ കൈനീട്ടി.      

വലിയ ഇടിമുഴക്കത്തിൻ്റെ ശബ്ദത്തോടെ,  ആകാശം ഭൂമിയിലേക്കു കല്ലുകൾ വർഷിച്ചുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ, വലിയ കല്ലുകള്‍ ആകാശത്തുനിന്നു കൂട്ടമായി ഭൂമിയില്‍പ്പതിച്ചു. ഈജിപ്തിലെ വയലുകളിലെങ്ങും പെരുമഴപോലെ കല്ലുകള്‍ പെയ്തിറങ്ങി. മിന്നല്‍പ്പിണരുകളെന്നപോലെ കല്ലുകള്‍ക്കൊപ്പം ആകാശത്തിലഗ്നിയെരിഞ്ഞുകൊണ്ടിരുന്നു.

ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനിലൊഴികെ ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം കന്മഴ നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ചെടികളെയും വന്മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.

കന്മഴയ്ക്കല്പം ശമനമുണ്ടായപ്പോൾ, ഫറവോ മോശയെയും അഹറോനെയും കൊട്ടാരത്തിലേക്കു വരുത്തി. 

"ഞാന്‍ തെറ്റുചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്. ദൈവമായ കർത്താവിനുമുമ്പിൽ ഞാനതേറ്റുപറയുന്നു. ഈ കന്മഴയ്ക്കും അഗ്നിവർഷത്തിനും  അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. ഇനി നിങ്ങള്‍ അല്പംപോലും വൈകണ്ടാ. നിങ്ങളാവശ്യപ്പെട്ടതുപോലെ, ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം." ഫറവോയുടെ വാക്കുകൾ മോശ സ്വീകരിച്ചു.

മോശയ്ക്കുവേണ്ടി, അഹറോന്‍ ഫറവോയോടു പറഞ്ഞു: "ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തുകടന്നാലുടന്‍ കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിക്കാം. അപ്പോള്‍, ഇടിമുഴക്കമവസാനിക്കുകയും കന്മഴ പൂർണ്ണമായി നിലയ്ക്കുകയുംചെയ്യും. അങ്ങനെ, ഭൂമിമുഴുവന്‍ കര്‍ത്താവിന്റെതാണെന്നു നീ ഗ്രഹിക്കും."

മോശ, ഫറവോയുടെയടുത്തുനിന്നു  പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിച്ചു.      

ഇടിമുഴക്കവും കന്മഴയും പൂർണ്ണമായി നിലച്ചു. ആകാശത്തിലെ അഗ്നിനാളങ്ങള്‍ ഭൂമിയിലേക്കു പതിക്കാതെയായി. മനുഷ്യരുടെമേലുണ്ടായിരുന്ന വൃണങ്ങളും പേനുകളും അപ്രത്യക്ഷമായി. ഭവനങ്ങളിൽനിറഞ്ഞിരുന്ന ഈച്ചകള്‍ എവിടെയോ പോയ്‌ മറഞ്ഞു.

ഈജിപ്തിനെ ബാധിച്ചിരുന്ന മഹാമാരികളും കന്മഴയും പൂര്‍ണ്ണമായി നിലച്ചെന്നുകണ്ടപ്പോള്‍, ഫറവോ തന്റെ വാക്കില്‍നിന്നു പിന്മാറി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.

മോശ കര്‍ത്താവിനു മുമ്പില്‍ കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, ഇത്രയേറെ അടയാളങ്ങള്‍ക്കുശേഷവും ഫറവോ, തൻ്റെ ഹൃദയം കഠിനമാക്കുന്നതെന്താണ്? ഇസ്രായേല്‍ജനത്തെ അവന്‍ വിട്ടയയ്ക്കുന്നില്ലല്ലോ?"

"ആദിയില്‍ത്തന്നെ മനുഷ്യനെ സ്വതന്ത്രഹൃദയത്തോടെയാണു ഞാന്‍ സൃഷ്ടിച്ചത്. നന്മയും തിന്മയും അവന്റെ മുമ്പിലുണ്ട്. നന്മയോടൊപ്പം രക്ഷയും തിന്മയോടൊപ്പം ശിക്ഷയുമുണ്ട്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മനുഷ്യനു നല്കിയിരിക്കുന്നു. അനുഗ്രഹവും ശാപവും മനുഷ്യന്റെ തിരഞ്ഞെടുപ്പിലാണ്. ഫറവോ ഇനിയും നന്മയുടെ മാര്‍ഗ്ഗത്തില്‍ വരുന്നില്ലെങ്കില്‍ അവനും അവന്റെ രാജ്യവും കൂടുതല്‍ കഠിനമായ ശിക്ഷകളിലൂടെ കടന്നുപോകേണ്ടതായിവരും. നിങ്ങള്‍ വീണ്ടും ഫറവോയുടെ അടുത്തുപോയി ഞാന്‍ പറയുന്നത് അവനെയറിയിക്കുക. അനുഗ്രഹമോ ശാപമോ അവന്‍തന്നെ തിരഞ്ഞെടുക്കട്ടെ!"

മോശയും അഹറോനും വീണ്ടും ഫറവോയുടെയടുത്തുചെന്നു. അഹറോന്‍ മോശയ്ക്കുവേണ്ടി സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവു പറയുന്നു, എത്രനാള്‍ നീ, എനിക്കു കീഴ്‌വഴങ്ങാതെ നില്ക്കും? എന്നെയാരാധിക്കാനായി, എന്റെ ജനത്തെ വിട്ടയയ്ക്കുക. അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍, നിന്റെ രാജ്യത്തേക്കു ഞാന്‍ വെട്ടുകിളികളെ അയയ്ക്കും, അവ ദേശത്തെ കാഴ്ചയില്‍നിന്നുതന്നെ മറച്ചുകളയും; ഈജിപ്തിലെ സസ്യങ്ങളിൽ, കന്മഴയില്‍നിന്നു രക്ഷപ്പെട്ടവയെല്ലാം വെട്ടുകിളികള്‍ തിന്നുകളയും. നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നുനിറയും. "

ഫറവോ തൻ്റെ ഉപദേശകരുമായി കൂടിയാലോചിച്ചു. 

ഈജിപ്തിലെ ശ്രേഷ്ഠന്മാർ ഫറവയോടു പറഞ്ഞു: 

"ഇത്രയുമായിട്ടും, ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന്  അങ്ങറിയുന്നില്ലേ? ഇനിയുമെത്രനാള്‍, ഈ മനുഷ്യരുടെ ഉപദ്രവം നമ്മൾ സഹിക്കണം? 
അവരുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാനായി അവരെ വിട്ടയക്കാൻ അങ്ങു മനസ്സാകണം"

ഫറവോ മോശയോടു പറഞ്ഞു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതിനായി നിങ്ങൾ പോകുന്നതു ഞാന്‍ തടയുന്നില്ല. എന്നാല്‍, ആരെല്ലാമാണു പോകുന്നതെന്ന്,  നിങ്ങളെന്നെയറിയിക്കണം."

മോശയ്ക്കുവേണ്ടി അഹറോന്‍ പറഞ്ഞു: "ഇസ്രായേല്‍ജനതമുഴുവന്‍ ഒരുമിച്ചാണു പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്സവമാഘോഷിക്കാനാണ്.      

"ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? നിങ്ങളുടെയുള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്. അതിനാല്‍ അതു ഞാനനുവദിക്കുകയില്ല. നിങ്ങളില്‍ പുരുഷന്മാര്‍മാത്രം പോയി കര്‍ത്താവിനെയാരാധിച്ചാല്‍മതി."

"ഇല്ല, ഞങ്ങള്‍ക്കതല്ല വേണ്ടത്! ഇസ്രായേല്‍ജനതയെ മുഴുവന്‍ വിട്ടയയ്ക്കാന്‍ തയ്യാറാകുന്നതുവരെ, കര്‍ത്താവിന്റെ കരം നിന്നില്‍നിന്നു നീങ്ങിപ്പോകുകയില്ല."

മോശയും അഹറോനും കൊട്ടാരംവിട്ടിറങ്ങി.

മോശ തന്റെ വടി ഈജിപ്തിന്റെമേല്‍ നീട്ടി. ഈജിപ്തിലെങ്ങും അന്ധകാരം വ്യാപിച്ചു. മൂന്നുദിവസത്തേക്ക് ഈജിപ്തില്‍ പ്രകാശമുണ്ടായിരുന്നില്ല. സൂര്യപ്രകാശത്തെ പൂർണ്ണമായിത്തടഞ്ഞുകൊണ്ട് ഈജിപ്തിൻ്റെയാകാശത്തെ കരിമുകിലുകൾ മറച്ചുകളഞ്ഞു.

എന്നാൽ ഇസ്രായേലുകാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍മാത്രം പ്രകാശമുണ്ടായിരുന്നു. 

ഫറവോ വീണ്ടും മോശയെ രാജസദസ്സിലേക്കു വിളിപ്പിച്ചു.

"നിങ്ങള്‍പോയി കര്‍ത്താവിനുബലിയര്‍പ്പിച്ചുകൊള്ളുക. സ്ത്രീകളെയും കുട്ടികളെയുംകൂടെ കൊണ്ടുപോയിക്കൊള്ളൂ. എന്നാല്‍ നിങ്ങളുടെ ആടുമാടുകളെ ഇവിടെ നിറുത്തണം."

"അതുപറ്റില്ല. ഞങ്ങളുടെ ആടുമാടുകളില്‍നിന്നു ബലിയര്‍പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു ഞങ്ങള്‍ക്കവയെക്കൂടെ ഞങ്ങൾക്കൊപ്പം കൊണ്ടുപോയേപറ്റൂ. ഞങ്ങള്‍ക്കുവേണ്ട ഹോമദ്രവ്യങ്ങളും ബലിവസ്തുക്കളും നീതന്നെ തരുകയും വേണം" അഹറോന്‍ മോശയുടെ വക്താവായി.

ഫറവോ കോപിഷ്ഠനായി.

"ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്! ഓരോതവണയും നിങ്ങൾ പുതിയപുതിയ ആവശ്യങ്ങളുമായാണു വരുന്നത്. ഇനി നിങ്ങൾ എൻ്റെ കണ്മുമ്പില്‍വന്നാല്‍ അന്നു നിങ്ങൾ രണ്ടുപേരുടേയും മരണദിനമായിരിക്കും. ഓർമ്മയിരിക്കട്ടെ!"


"അ്അ്അ്ങ്ങനെയാകട്ടെ. ഞാനിനി ന് ന് നിന്റെ മുമ്പില്‍ വ് വ് വ് വരില്ല."

ഫറവോയുടെ കൊട്ടാരത്തില്‍നിന്നു കോപത്തോടെ പടിയിറങ്ങിയ മോശ, കവാടത്തിനു മുമ്പില്‍നിന്നുകൊണ്ടു തന്റെ വടി ഈജിപ്തിനുമേല്‍ നീട്ടി.

"ക് ക് ക് കന്മഴയെ അതിജീവിച്ച എല്ലാച്ചെടികളും തിന്നുനശിപ്പിക്കുന്നതിനു വ് വ് വ് വെട്ടുകിളികള്‍ വരട്ടെ."

അന്നു പകലും രാത്രിയും  കര്‍ത്താവു കിഴക്കന്‍കാറ്റു വീശിച്ചു. ആ കിഴക്കന്‍കാറ്റ് ഈജിപ്തിലേക്കു വെട്ടുകിളികളെ കൊണ്ടുവന്നു.      

വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യംമുഴുവന്‍ വ്യാപിച്ചു. അവ ദേശമാകെ മൂടിക്കളഞ്ഞു. കന്മഴയെ അതിജീവിച്ച ചെടികളും, മരങ്ങളില്‍ ബാക്കിനിന്ന പഴങ്ങളും അവ തിന്നുതീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെയവശേഷിച്ചില്ല.      

ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു: "നിങ്ങൾക്കും നിങ്ങളുടെ ദൈവമായ കര്‍ത്താവിനുമെതിരായി ഞാന്‍ തെററുചെയ്തുപോയി. ഇപ്രാവശ്യംകൂടെ എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്നകറ്റുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളാവശ്യപ്പെട്ടതുപോലെ ഞാന്‍ നിങ്ങളുടെ ജനത്തെ വിട്ടയയ്ക്കാം."
   
മോശ സമ്മതിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.    

കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാറ്റു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിലവശേഷിച്ചില്ല.

എല്ലാം ശാന്തമായെന്നു കണ്ടപ്പോള്‍ ഫറവോ വീണ്ടും മനസ്സുമാറ്റി. ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല!!!

No comments:

Post a Comment