ബൈബിൾക്കഥകൾ 28
"അഹറോന്‍, അഹറോന്‍ നാളെത്തന്നെ നീ മിദിയാനിലേക്കു പുറപ്പെടണം. അവിടെ നീ മോശയുമായി കണ്ടുമുട്ടും. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന്, ഇസ്രായേലിനെ അവന്‍ പുറത്തുകൊണ്ടുവരും. എല്ലാക്കാര്യങ്ങളിലും അവനു സഹായിയായി നിന്നെയും ഞാന്‍ ചുമതലപ്പെടുത്തുന്നു. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും"
കേട്ടതു സത്യമോ മിഥ്യയോ എന്നു തിരിച്ചറിയാന്‍കഴിയുന്നില്ല. ശാന്തവും ഗംഭീരവുമായ ആ മൃദുസ്വരം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എന്തായാലും മിദിയാനിലേക്കു പോകുവാന്‍തന്നെ അഹറോന്‍ തീരുമാനിച്ചു.
മോശയുടെ പിതൃസഹോദരപുത്രനായിരുന്നു അഹറോന്‍. ഇസ്രായേല്‍വംശത്തില്‍പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന രാജകല്പന പുറപ്പെടുംമുമ്പു ജനിച്ചവനെങ്കിലും മോശയേക്കാള്‍ മൂന്നോ നാലോ വയസ്സിനുമാത്രം മുതിര്‍ന്നയാളായിരുന്നു അയാള്‍.
പഴയൊരു തോല്‍ക്കുടത്തില്‍ കുടിവെള്ളവും കൂടാരമടിക്കാനുള്ള തുണിയുംമാത്രമെടുത്ത്, നേരംപുലരുന്നതിനുമുമ്പുതന്നെ, കാല്‍നടയായി അയാള്‍ പുറപ്പെട്ടു.
ഈജിപ്തിലെ മരുഭൂമിയും മിദിയാൻ അതിർത്തിയിലെ ദുർഘടമായ മലമ്പാതയുംതാണ്ടി അഹറോൻ നടന്നു. ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍, മിദിയാനില്‍, ഹോറബ് മലയുടെ താഴ്വാരത്തില്‍ അയാളെത്തി. അപ്പോഴേക്കും അഹറോന്‍ ആകെ തളര്‍ന്നിരുന്നു. കണ്ണെത്താദൂരത്തോളം മലനിരകള്‍... പുല്ലു തഴച്ചുവളരുന്ന മലയടിവാരങ്ങൾ... പിന്നെ അവിടവിടെയായി കുറേ കുറ്റിച്ചെടികള്‍... മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല.
ഈജിപ്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒളിച്ചോടിയ ഒരാളെ എങ്ങനെ കണ്ടുപിടിക്കാനാണ്? മിദിയാനിലെവിടെയോ ജീവിപ്പിച്ചിരിപ്പുണ്ടാകാമെന്നു കരുതുന്നുണ്ടെങ്കിലും ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽത്തന്നെ, മിദിയാൻ എന്ന വിശാലമായ ഈദേശത്ത് എവിടെയാണയാളുണ്ടാകുക? മലഞ്ചരുവിലെ പുൽമേടുകളിൽ ആടുമേയ്ക്കാനെത്തുന്ന ഇടയന്മാരെയാരെയെങ്കിലും കണ്ടിരുന്നെങ്കിൽ അന്വേഷിക്കാമായിരുന്നു.
സത്യമോ മിഥ്യയോ എന്നിപ്പോഴുമറിയാത്ത ഒരു ശബ്ദംകേട്ടെന്നതോന്നലിൽ ഇറങ്ങിപ്പുറപ്പെട്ടതു വിഡ്ഢിത്തമായെന്ന് അഹറോനു തോന്നി. നീണ്ടയാത്ര, ശാരീരികമായും മാനസികമായും തളർത്തിയിരിക്കുന്നു.
അയാള്‍ അടുത്തുകണ്ട ഒരു പാറയുടെ അടുത്തു മുട്ടുകുത്തി. കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, യാചനാരൂപത്തില്‍ നീട്ടിപ്പിടിച്ച കൈകളോടെ അഹറോന്‍ കരഞ്ഞു.
"കര്‍ത്താവായ യാഹ്വേ, അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, അങ്ങാണ് എന്നോടു സംസാരിച്ചതെങ്കില്‍ മോശയെ കണ്ടെത്താന്‍ അങ്ങുതന്നെ എന്നെ സഹായിക്കണേ...!"
ക്ഷീണിച്ചു തളര്‍ന്നിരുന്നതിനാല്‍ അയാള്‍ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ക്ഷീണമൊക്കെമാറ്റുന്ന ഒരു ഗാഢനിദ്രയിൽ അവനലിഞ്ഞു.
ആരൊ തട്ടിവിളിക്കുന്നതറിഞ്ഞാണ് പിന്നെ അഹറോന്‍ കണ്ണുതുറന്നത്. തന്റെ മുന്നില്‍നില്‍ക്കുന്ന വ്യക്തിയെക്കണ്ട്, അഹറോന്‍ അദ്ഭുതസ്തബ്ധനായി!
"കര്‍ത്താവേ, അങ്ങുതന്നെയാണ് എന്നോടു സംസാരിച്ചതെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി!"
അഹറോന്‍ ചാടിയെഴുന്നേറ്റു മോശയെ ആലിംഗനംചെയ്തു.
മോശ അഹറോനെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഈജിപ്തിലേയും മിദിയാനിലേയും വിശേഷങ്ങളെല്ലാം അവർ പങ്കുവച്ചു
No comments:
Post a Comment