Sunday 2 July 2017

18. വഴികാട്ടുന്ന സ്വപ്നങ്ങള്‍

ബൈബിൾക്കഥകൾ 18

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകന്മാരിലൊരുവനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലിക്കാരനായി അയാൾക്കൊരടിമയെ വേണമായിരുന്നു.

വടിവൊത്ത, കരുത്തൻശരീരമുള്ള, സുമുഖനായ ജോസഫിനുവേണ്ടിയുള്ള വിലപേശലുകൾനടക്കുന്നതിനിടയിലാണ്, അയാൾ അടിമച്ചന്തയിലെത്തിയത്. പോത്തിഫറിനു ജോസഫിനെ ഇഷ്ടമായി. വിലപേശലുകൾക്കൊടുവിൽ അയാളവനെത്തന്നെ വിലയ്ക്കുവാങ്ങുകയുംചെയ്തു.

പുതിയ അടിമയുമായി അയാൾ ഭവനത്തിലെത്തി. അവർ പടിവാതിൽകടക്കുംമുമ്പ്, ഫറവോയുടെ ഒരു ദൂതനുമവിടെയെത്തി. ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചുകൊണ്ടുള്ള, ഉത്തരവുമായാണ് ദൂതനെത്തിയത്. 

പുതിയ അടിമയുടെ വരവാണ് തനിക്ക് ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ നിശ്ചയിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട കാര്യങ്ങളിലെല്ലാം കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ, ജോസഫ് യജമാനന്റെ ഭവനത്തിന്റെയും എല്ലാ സ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായിത്തീർന്നു

പോത്തിഫറിന്റെ കുടുംബാംഗങ്ങൾക്കും ദാസീദാസന്മാർക്കും ജോസഫ് പ്രിയങ്കരനായിരുന്നു. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. അവിടുത്തെത്തിരക്കുകൾക്കിടയിൽ, പിതൃഭവനത്തെക്കുറിച്ചോ ജ്യേഷ്ഠന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചോ ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

ജോസഫിന്റെ ആകർഷകമായ വ്യക്തിത്തവും സൗമ്യമായ പെരുമാറ്റവും കരുത്തുറ്റ ശരീരവും
പോത്തിഫറിന്റെ ഭാര്യയെ ഭ്രമിപ്പിച്ചു. അവൻ അവളുടെ സ്വപ്നങ്ങളിലിടംപിടിച്ചു. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു. ഭർത്താവു വീട്ടിലില്ലാത്തപ്പോളെല്ലാം ജോസഫിനോടു കളിതമാശകൾ പറഞ്ഞുകൊണ്ട്, അവനോടൊപ്പമായിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

അവൻ പിന്തിരിപ്പിക്കാൻശ്രമിച്ചെങ്കിലും അവൾ, അവനിൽനിന്നകന്നില്ല. പകരം കൂടുതൽകൂടുതൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം നിലമറന്ന്, തന്നോടൊപ്പം ശയിക്കാനായിപ്പോലും അവളവനെ ക്ഷണിച്ചു!

“അദ്ദേഹത്തിനു നിന്നെ വലിയവിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ട്, യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹമെന്റെ മേല്‍നോട്ടത്തില്‍വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ! കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്നാലിതാ, എന്റെമേല്‍ നിനക്കു ഞാനധികാരംതരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. എന്റെ ദൈവമായ കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്, അവള്‍ നിശ്ചയിച്ചു.


എന്നാൽ കഴിയുന്നതും അവളുടെ കണ്മുമ്പില്‍ച്ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍, അവനറിയാതെ അവളവന്റെ പിന്നിലെത്തി, അവനെത്തന്നോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളുമിതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെപോകുന്നില്ല.” ജോസഫ് കുതറിയോടി. അവളവനെ പിടിച്ചുനിറുത്താൻശ്രമിച്ചെങ്കിലും അവന്റെ മേലങ്കിമാത്രമേ അവളുടെ കൈകളില്‍ക്കിട്ടിയുള്ളൂ. മേലങ്കിയുപേക്ഷിച്ച്, അവനോടി രക്ഷപ്പെട്ടു.

അവള്‍ തന്റെ വസ്ത്രംകീറി.. പിന്നെ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു: “എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു *ഹെബ്രായനെ എന്തിനാണീ വീട്ടിൽ നിറുത്തിയിരിക്കുന്നത്? അവനിതാ എന്നെ കടന്നുപിടിക്കാൻപോലും ധൈര്യംകാണിച്ചിരിക്കുന്നു...”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെയപമാനിക്കാന്‍ശ്രമിച്ചു. അവനെന്നെ കടന്നുപിടിച്ചു. ഞാനലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.” ജോസഫിന്റെ പുറങ്കുപ്പായവും തന്റെ, കീറിയവസ്ത്രവും അവൾ ഭർത്താവിനു തെളിവായി നല്കി.

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. ജോസഫിൽനിന്ന് ഇങ്ങനെയൊരു പ്രവൃത്തിയുണ്ടാകുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. അയാള്‍ ജോസഫിനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്കൊന്നും അവനുത്തരം പറഞ്ഞില്ല. അവന്റെ മൗനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

ജോസഫ് തടവറയിലടയ്ക്കപ്പെട്ടു. കാരാഗൃഹവാതിൽ പിന്നിൽനിന്നടഞ്ഞപ്പോൾ, അവൻ തറയില്‍ മുട്ടുകുത്തി. ഏറെനാളുകൾക്കുശേഷം പിതൃഭവനത്തെക്കുറിച്ചു  വീണ്ടുമവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് തീവ്രമായ  ആഗ്രഹംതോന്നി. ആബായുടേയും അമ്മമാരുടേയും ചേച്ചിയുടേയും മുഖങ്ങൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു. അവന്‍ കര്‍ത്താവിനുമുമ്പില്‍ കണ്ണുനീര്‍ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായിരുന്നു. അവിടുന്ന്, കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോടു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടംതന്നെ ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കർത്താവവനെയനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടിവന്നിരുന്നില്ല.

അങ്ങനെയിരിക്കേ, അപ്രതീക്ഷിതമായി, രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രങ്ങളായ, അവരിരുവരെയും ജോസഫ്കഴിഞ്ഞിരുന്ന കാരാഗൃഹത്തിലാണടച്ചത്.

മറ്റുതടവുകാരെയെന്നപോലെ, കാരാഗൃഹമേധാവി, അവരെയും ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് തടവുകാരുടെ മുറികളില്‍ പതിവു സന്ദര്‍ശനത്തിനായെത്തി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ ഓരോ സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമായ കര്‍ത്താവില്‍നിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: "മൂന്നു ശാഖകളുള്ളൊരു മുന്തിരിവള്ളിയാണു സ്വപ്നത്തില്‍ ഞാൻ കണ്ടത്. അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.അപ്പോള്‍ എന്റെ കൈയിൽ ഫറവോയുടെ പാനപാത്രമുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞ്, പാനപാത്രത്തിലൊഴിച്ച്, ഫറവോയ്ക്കു നല്കി. ഇതാണു ഞാൻകണ്ട സ്വപ്നം. ഇതിന്റെയർത്ഥമെന്താണെന്നു പറഞ്ഞുതരാൻപറ്റിയ ആരെയെങ്കിലും നിനക്കറിയാമോ?"

"ഞാൻ പറഞ്ഞുതരുന്നതിൽ വിരോധമുണ്ടോ?" ജോസഫ് പുഞ്ചിരിയോടെ ചോദിച്ചു.

അല്പനേരം മൗനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മുന്തിരിവള്ളിയുടെ മൂന്നു ശാഖകള്‍, മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെപ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും. അതാണ് ഈ സ്വപ്നമർത്ഥമാക്കുന്നത്."

ഒരു നിമിഷത്തെ മൗനത്തിനുശേഷം ജോസഫ് തുടർന്നു:

"എനിക്കു താങ്കളോടൊരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍മ്മിക്കണം, എന്നോടു കാരുണ്യംകാണിക്കണം. ഒരു കുറ്റവുംചെയ്യാതെയാണ്, വിചാരണപോലുംകൂടാതെ ഞാനീ തടവറയിൽക്കഴിയുന്നത്. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞ്, നിങ്ങളെ ഞാന്‍ മോചിപ്പിക്കുകയുംചെയ്യും”

പാചകനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു: “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”

അല്പനേരം ധ്യാനനിമഗ്നനായിരുന്നശേഷം
ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല! മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” 
പാചകക്കാരന്‍ ദുഃഖംസഹിക്കാനാകാതെ കരഞ്ഞു. "എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!"

ജോസഫ് അതിനു മറുപടി നല്കിയില്ല. അയാളെതന്നോടുചേർത്തുപിടിച്ച്, അവൻ അയാളുടെ തോളിൽത്തട്ടി ആശ്വസിപ്പിക്കാൻശ്രമിച്ചു.

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയുംകുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പ്രവചിച്ചതുപോലെ, ഫറവോ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാനും വിധിച്ചു.

പാനപാത്രവാഹകൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ അയാൾ ജോസഫിനെക്കുറിച്ച് ഓര്‍മ്മിച്ചതേയില്ല; തടവറയിലെ ദിനങ്ങൾ അയാള്‍ മറന്നുകളഞ്ഞു.

ഋതുക്കൾ മാറിമറിഞ്ഞു. ജോസഫിന്റെ തടവറജീവിതം പിന്നെയും രണ്ടുവർഷങ്ങൾ പിന്നിട്ടു. ജോസഫിനു മുപ്പതുവയസ്സു പൂർത്തിയായി. ഈജിപ്തിലെത്തിയിട്ടു പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടെന്ന് അവനോർത്തു. ഇനിയെന്നെങ്കിലും പുറംലോകം കാണുവാനാകുമോയെന്ന് അറിഞ്ഞുകൂടെങ്കിലും സഹതടവുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനുംകിട്ടുന്ന അവസരങ്ങളൊന്നും ജോസഫ് പാഴാക്കിയില്ല.

----------------------------------------------------------------------------------------
*ഹെബ്രായൻ - ഹീബ്രുഭാഷ സംസാരിക്കുന്നയാൾ

No comments:

Post a Comment